Sunday, August 24, 2008

പത്മനാഭപുരം കൊട്ടാരം

കന്യാകുമാരി ജില്ലയിലെ തക്കല‌-കുലശേഖരം റോഡില്‍ ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പത്മനാഭപുരം കൊട്ടാരത്തിലെത്താം. തമിഴ്നാട്ടിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും ഈ കൊട്ടാരത്തിന്റെ സംരക്ഷണാധികാരം കേരള സംസ്ഥാന പുരാവസ്തു വകുപ്പിനാണ്. തമിഴ്നാട്ടില്‍ നിലനില്‍ക്കുന്ന കേരള സംസ്കാരത്തിന്റെ ഏറെ അമൂല്യമായ ചരിത്രാവശിഷ്ടമാണ് പത്മനാഭപുരം കൊട്ടാരം. 186 ഏക്കറിലാണ് ഈ കൊട്ടാര സമുച്ചയം നിലകൊള്ളുന്നത്. ആറര ഏക്കര്‍ സ്ഥലത്ത് പ്രധാന കൊട്ടാരങ്ങള്‍ പണികഴിപ്പിച്ചിരിക്കുന്നു. 18-ആം ശതകത്തിന്റെ മധ്യം വരെ തിരുവിതാം‌കൂറിന്റെ രാജധാനിയായിരുന്ന കല്‍ക്കുളം കൊട്ടാരത്തെയാണ് അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ (1729-58) നവീകരിച്ച് പത്മനാഭപുരം കൊട്ടാരമാക്കിയത്. തിരുവിതാം‌കൂര്‍ രാജാക്കന്‍‌മാരുടെ വാസസ്ഥലം ഈ കൊട്ടാരമായിരുന്നു. പല കാലയളവില്‍ നടന്ന നവീകരണ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇന്ന് കാണുന്ന രീതിയിലുള്ള കൊട്ടാര സമുച്ചയം രൂപം‌കൊണ്ടത്. കേരളീയ ശില്പകലയുടെ ഒരു അത്യുത്തമ മാതൃകയായി നിലകൊള്ളുന്ന പത്മനാഭപുരം കൊട്ടാരം ഒരു പ്രധാന വിനോധ സഞ്ചാര കേന്ദ്രമാണ്.

പശ്ചിമഭാഗത്ത് കൂടിയാണ് കൊട്ടരത്തില്‍ പ്രവേശിക്കേണ്ടത്. പൂമുഖത്തെ കുതിരവിളക്കാണ് ചിത്രത്തില്‍. ഈ വിളക്കിനെ എങ്ങനെ ചുറ്റിക്കറക്കി വിട്ടാലും കറക്കം നിലയ്ക്കുമ്പോള്‍ കിഴക്കോട്ട് നോക്കി നില്‍ക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

ഒറ്റ പ്ലാവിന്‍ തടിയില്‍ തീര്‍ത്ത ചിത്രത്തൂണ്. കേരളീയ കൊത്തുപണിയുടെ വൈദഗ്ധ്യത്തിനൊരു നിദാനം


ചിത്രത്തൂണിന്റെ മറ്റൊരു ദൃശ്യം. ഇതിനെ തായ്‌തൂണ് എന്നും പറയാറുണ്ട്.

ഓണക്കാലത്ത് തിരുവിതാം‌കൂര്‍ രാജാക്കന്‍‌മാര്‍ ശ്രീ പത്മനാഭ സ്വാമിക്ക് സമര്‍പ്പിച്ചിരുന്ന ഓണവില്ലുകള്‍



കൊട്ടാര സമുച്ചയത്തിലെ ഏറ്റവും പഴക്കമുള്ള കൊട്ടാരം. ഇത് തായ്‌കൊട്ടാരം എന്നറിയപ്പെടുന്നു. നാനൂറോളം വര്‍ഷത്തെ പഴക്കമുണ്ടെന്ന് ചരിത്രരേഖകള്‍ പറയുന്നു.



തായ്‌കൊട്ടാരത്തിന്റെ സൈഡ് വ്യൂ



രാജാക്കന്‍‌മാര്‍ വിശ്രമിക്കാന്‍ ഉപയോഗിച്ചിരുന്ന ഔഷധ കട്ടില്‍. നിരവധി ഔഷധ മരങ്ങളുടെ തടിയില്‍ നിര്‍മ്മിച്ച ഈ കട്ടിലില്‍ കിടന്നാല്‍ രോഗങ്ങള്‍ വരില്ലത്രെ.



കൊട്ടാര സമുച്ചയത്തിലെ ഏറ്റവും പൊക്കമുള്ള കൊട്ടാരം. ഇതിനെ ഉപ്പിരിക്ക മാളിക എന്ന് വിളിക്കുന്നു. നാലു നിലകളുള്ള ഈ കൊട്ടാരത്തിന്റെ മൂന്നാം നിലയാണ് രാജാവിന്റെ ശയന മുറി.



ഉപ്പിരിക്ക മാളികയുടെ മുകള്‍ ഭാഗത്തെ ദൃശ്യം



കൊട്ടരത്തിലെ രാജദര്‍ബാര്‍. ഇവിടെയാണ് രാജാവ് മന്ത്രിമാരോടൊപ്പം രാജ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത്



ആയിരം‌പേര്‍ക്ക് ഒരുമിച്ചിരുന്ന് ഉണ്ണാനുള്ള സദ്യാലയം



ഉപ്പിലിടുകളും മറ്റും സൂക്ഷിച്ചിരുന്ന ചീന ഭരണികള്‍. തിരുവിതാം‌കൂറിന് ചൈനയുമായി വ്യാപാരബന്ധമുണ്ടായിരുന്നതിന് തെളിവുകളായി ഈ ചീനഭരണികളെ ചരിത്രകാരന്‍‌മാര്‍ കണക്കാക്കുന്നുണ്ട്.



കൊട്ടാരത്തിനുള്ളിലെ നീരാഴി



നവരാത്രി മണ്ഡപം. ഇവിടെയാണ് നവരാത്രികാലത്ത് നൃത്തവും പാട്ടും അരങ്ങേറിയിരുന്നത്. ( മണിച്ചിത്രത്താഴിലെ നാഗവല്ലി ആടിതിമിര്‍ത്തത് ഇവിടെയാണ്)



കൊട്ടാരത്തിലെ കിളിവാതില്‍. അന്തപ്പുര സ്ത്രീകള്‍ പത്മനാഭപുരത്ത് എഴുന്നള്ളത്തും ഘോഷയാത്രകളും നടക്കുമ്പോള്‍ വീക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന സ്ഥലമാണിത്. പ്രജകളുടെ പരാതികള്‍ കേള്‍ക്കാനായി രാജാവും ഈ കിളിവാതില്‍ ഉപയോഗിച്ചിരുന്നു.




കൊട്ടാരത്തെയും പരിസരത്തെയും സമയമറിയിച്ചിരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാഴികമണി. പുരാതന എഞ്ചനീയറിംഗ് വൈദഗ്ധ്യത്തിനു ഒരു മകുടോദാഹരണം. ഇതിന്റെ മണിയൊച്ച കിലോമീറ്ററുകള്‍ ദൂരത്ത് കേള്‍ക്കാമായിരുന്നുവത്രെ. ഇന്ന് ഇതിന്റെ മണിയൊച്ച നിലച്ചുവെങ്കിലും, നിശബ്ദമായി ഇപ്പോഴും സമയം കാണിക്കുന്നുണ്ട്. വലിയ കപ്പികളില്‍ ഇട്ടിരിക്കുന്ന ഇരുമ്പ് ചങ്ങലകളിലെ ഭാരമേറിയ കല്ലുകള്‍ വലിച്ചുയര്‍ത്തിയാണ് ഇതിന് കീ നല്‍കുന്നത്.



കൊട്ടാര സമുച്ചയത്തിലെ മറ്റൊരു കൊട്ടാരമായ തെക്കെ കൊട്ടാരത്തിന്റെ പൂമുഖം. മറ്റു കൊട്ടാരങ്ങളെ അപേക്ഷിച്ച് വളരെ പൊക്കം കുറച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഈ കൊട്ടാരത്തിന്റെ നിര്‍മ്മാണത്തിനു പിന്നില്‍ ഒരു കഥയുണ്ട്. മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് എട്ടു വീട്ടില്‍ പിള്ളമാരുടെ എതിര്‍പ്പുകളെ നേരിടേണ്ടി വന്നിരുന്നു. ഒരിക്കല്‍ എട്ടു വീട്ടില്‍പിള്ളമാരില്‍ ഒരാളായ കുടമണ്‍‌പിള്ള രാജാവിനെ കാണാന്‍ പത്മനാഭപുരത്ത് എത്തി. രാജാവിന്റെ മുറിയുടെ വാതില്‍ പൊക്കം കുറഞ്ഞത് കാരണം കുടമണ്‍പിള്ളയ്ക്ക് തലകുനിച്ച് ഉള്ളില്‍ കടക്കേണ്ടി വന്നു. ഇതില്‍ അപമാനം തോന്നിയ കുടമണ്‍പിള്ള കുറച്ചകലെ മുളകുമൂട്ടില്‍ ഏറെ പൊക്കം കുറച്ച് ഒരു കൊട്ടാരം നിര്‍മ്മിച്ച്, പാലുകാച്ചിന് രാജാവിനെ ക്ഷണിച്ചു. മഹാരാജാവായ മാര്‍ത്താണ്ഡവര്‍മ്മക്ക് ഈ കൊട്ടാരത്തിന്റെ അകത്തളങ്ങളിലേക്ക് തലകുനിച്ച് കയറേണ്ടി വന്നു; രാജാവ് മറ്റൊന്നും വിചാരിക്കാതെയാണ് തലകുനിച്ച് കയറിയത്. എന്നാല്‍ ദളവയായ രാമയ്യന്, കുടമണ്‍പിള്ളയുടെ രാജാവിനെ അപമാനിക്കാനുള്ള തന്ത്രം മനസിലാക്കാന്‍ കഴിഞ്ഞു. തിരികെ പത്മനാഭപുരത്തെത്തിയപ്പോള്‍ ഇക്കാര്യം ദളവ, രാജാവിനെ അറിയിച്ചു. കുപിതനായ മാര്‍ത്താണ്ഡവര്‍മ്മ, രാ‍ജാവിനല്ലാതെ കൊട്ടാരം പണിയാനുള്ള കുടമണ്‍പിള്ളയുടെ ആഗ്രഹത്തെ ശിക്ഷിക്കാന്‍ തീരുമാനിച്ചു. മുളകുമൂട്ടിലെ കുടമണ്‍പിള്ളയുടെ കൊട്ടാരത്തെ നശിപ്പിച്ച് കുളം‌കോരാന്‍ ഉത്തരവായി. ഉടന്‍ സൈന്യം അവിടെയെത്തി കുടമണ്‍പിള്ളയുടെ കൊട്ടാരം ഇടിച്ച് നിരത്തി, ഉത്തരവും കഴുക്കോലുമടക്കം സകല സാധനങ്ങളും കണ്ടുകെട്ടി പത്മനാഭപുരത്തെത്തിച്ചു. അവിടെ നിന്നും കൊണ്ടു വന്ന സാധനങ്ങള്‍ ഉപയോഗിച്ച് പത്മനാഭപുരം കൊട്ടാരത്തിന് സമീപം തെക്കെ കൊട്ടാരം പുനസ്ഥാപിച്ചു. എന്നാല്‍ നാളിതുവരെ ഒരു കുടുംബവും തെക്കെ കൊട്ടാരത്തില്‍ പാര്‍ത്തിട്ടില്ല.



കൊട്ടാരത്തിനു സമീപത്തെ പുരാവസ്തു മ്യൂസിയത്തിലെ ഒരു ദാരുശില്പം.

അടുത്ത കാലത്ത് പത്മനാഭപുരം കൊട്ടാരം സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രങ്ങളാണിത്. കേരളീയ വാസ്തുകലയുടെ വൈദഗ്ധ്യത്തിന് ഉദാഹരണമായ ഈ കൊട്ടരത്തിനു സമീപത്തെ തേവാരക്കെട്ട് സരസ്വതീ ക്ഷേത്രത്തില്‍ നിന്നാണ് നവരാത്രി വിഗ്രഹങ്ങളെ തിരുവനന്തപുരത്തെ നവരാത്രി ആഘോഷങ്ങള്‍ക്ക് എഴുന്നെള്ളിക്കുന്നത്. ഇന്നും പഴയ തനിമ നഷ്ടമാവാതെ വളരെ ഭംഗിയായ രീതിയില്‍ സംരക്ഷിച്ചിരിക്കുന്ന ഈ കൊട്ടാരം സന്ദര്‍ശിക്കാന്‍ വിദേശികളടക്കം നിരവധിപേര്‍ എത്തുന്നുണ്ട്. തിങ്കളാഴ്ച്ച കൊട്ടാരത്തിന് ഒഴിവു ദിനമാണ്, അന്ന് സന്ദര്‍ശകരെ കടത്തിവിടില്ല. കൊട്ടാരത്തിന്റെ മുക്കും മൂലയും കാണിച്ചു തന്ന് വിജ്ഞാനപ്രദമായ വിശദീകരണങ്ങള്‍ നല്‍കുന്ന ഗൈഡുകളുടെ സേവനം പ്രശംസനീയമാണ്.